Tuesday, October 22, 2013

ചിരിയും കണ്ണീരും

ചൊല്ലിയ കവിതയിൽ
രോഷവും
പാടിയ പാട്ടിൽ
ആർദ്ര വിഷാദവും
എന്തേ ?
എന്ന് ശരം
തൊടുത്തു സുഹൃത്ത്

ഉത്തരങ്ങൾ
ചോദ്യങ്ങളാകാൻ
തുടങ്ങിയപ്പോൾ
വാക്കുകൾ
ദേശാടനത്തിനിറങ്ങി.

പിന്നെ
നെറ്റിയിൽ ഭസ്മം പൂശി
ചെവിയിൽ ചെമ്പരത്തിപ്പൂ
തിരുകി
ഞാൻ
പറഞ്ഞുതുടങ്ങി.

കുഞ്ഞേ..

ചിരി
കുടപ്പിറപ്പുകളെപോലെയാണ്‌
കൂടെനിർത്തുവാൻ
പലതും ശേഖരിക്കേണ്ടിവരും
സ്വന്തമായുള്ളത്
പങ്കുവയ്ക്കാതെ
വരാറേയില്ല
കൊടുക്കുന്നത് തീർന്നു
കഴിയുമ്പോൾ
വഴിയിലുപേക്ഷിക്കും

കണ്ണുനീർ
പക്ഷെ
അങ്ങനെയല്ല!
കൂടെ നിന്നവർ
ഉപേക്ഷിച്ചു പോകുമ്പോൾ
ഓടിവന്ന്
ആലിംഗനം ചെയ്യും
ആട്ടിപ്പായിച്ചാലും
ഉപേക്ഷിക്കില്ല!
കുഞ്ഞായിരിക്കുമ്പോഴേ
കൂട്ടു കൂടുന്നതാണ്‌
പിന്നെ മരിക്കുമ്പോഴേ
വിട്ടുപിരിയൂ.
“ഒരിക്കൽ പോലും നിന്നെ
ഉപേക്ഷിച്ചിട്ടുണ്ടോ”
എന്ന് ഇടക്കിടെ വന്ന്
വീമ്പിളക്കിയാലും
ആത്മാർത്ഥതകൊണ്ട്
അതിശയിപ്പിക്കും!

പ്രശ്നവശാൽ
രണ്ടുപേരെയും
ഒഴിപ്പിച്ചെടുക്കാതെ
ഈ ശരീരത്തെ രക്ഷിച്ചെടുക്കാൻ
സാധിക്കില്ലെന്ന്
നിസ്സംഗ തിരുമേനി
ചാർത്തെഴുതി.

മനസ്സിനെ കൊല്ലുവാൻ
മരുന്നെഴുതുമ്പോൾ
അരക്കഴഞ്ച്
എനിക്കും.