Thursday, August 24, 2006

ആത്മഹത്യാമുനമ്പില്‍



'വരിക,വരികെ'ന്നു ഹൃദയത്തിലാരോ
തരള മധുരമായ്‌ മന്ത്രണം ചെയ്യവെ-
'പെരിയ സത്യങ്ങ'ളിത്തിരി നേരമെന്‍-
കരളില്‍നിന്നും മറഞ്ഞുപോകുന്നു.

മരണമെത്രമനോജ്ഞമാണെങ്കിലും
ഒടുവിലെത്രകൊതിക്കണം കാണുവാന്‍.
പടികള്‍ കേറിവരുന്നതിന്‍മുന്‍പെനി-
ക്കവിടെ ചെല്ലുവാനേറ്റം തിടുക്കമായ്‌!

ഇവിടെയീ ശവക്കോട്ടയിലെന്നുടെ
കരളിലായിരംമുള്ളുകളേല്‍ക്കവെ-
അരുതരുതെന്നു വാവിട്ടപേക്ഷിപ്പാന്‍
ഇവനിനിയില്ല കൂടപ്പിറപ്പുകള്‍.

മധുരസായാഹ്നമിത്തിരി നേരമീ-
പ്പരിഷയോടൊപ്പമാര്‍ത്തുല്ലസിക്കുവാന്‍-
പുലരിയോളംവൃഥാകൂട്ടിരുന്ന നല്‍-
സഹജരില്ലിനി കൂടെയെത്തീടുവാന്‍!!.

മിഴികള്‍രണ്ടും തുടച്ചൊപ്പമെത്തിയിട്ടൊ
ടുവില്‍ ജീവിതകയ്പുനീര്‍ പങ്കിടാന്‍
മധുരസുന്ദര സ്വപ്നങ്ങള്‍ പങ്കിട്ട സഖി-
യവള്‍ പണ്ടേ കൂട്ടുപിരിഞ്ഞുപോയ്‌.

മതി,മനസ്സിന്റെ കോണിലുണ്ടിപ്പൊഴും
ചിതലരിക്കാത്ത പഴയകാലങ്ങള്‍,
ഇവിടെ ജീവിതംവച്ചൊഴിഞ്ഞീടിലും
പഴിമനസ്സിലുണ്ടാകില്ല നിശ്ചയം!!.

വിടപറഞ്ഞു ഞാന്‍പോകട്ടെ നിങ്ങള്‍തന്‍-
കനിവുപേറും മനസ്സിന്നു നന്ദി.
ക്ഷണികമെങ്കിലും ജീവിതംനിങ്ങളില്‍-
നറുനിലാവുപോല്‍ പൂത്തുനിന്നീടട്ടെ!!!.

മീശപുരാണം.

വ്യക്തിത്വ വികസനത്തിന്‌ കുറുക്കുവഴികള്‍ എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ എനിക്ക്‌ മീശ കിളിച്ചു വന്നുകൊണ്ടിരുന്നത്‌. മീശ എന്റെ മൂക്കിനു താഴത്തെ ചര്‍മ്മം തുളച്ചു പുറത്തു വരുന്നതിന്റെ 'കിരുകിരു' ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പുതിയ പ്രതിഭാസത്തെപ്പറ്റി എനിക്ക്‌ ഒരു പിടിയും ഉണ്ടായിരുന്നില്ല. മുളച്ചുവന്നുകൊണ്ടിരുന്ന മീശ എന്റെ വായും കവിഞ്ഞ്‌ താഴേക്ക്‌ വളരാന്‍ തുടങ്ങിയപ്പോള്‍ ആരെല്ലാമോ എന്നെ താങ്ങിയെടുത്ത്‌ സ്ഥലത്തെ കേള്‍വികേട്ടയൊരാശ്രമത്തിലാക്കി, പടിയിറങ്ങിപ്പോയി. ആശ്രമ ഗുരുവെന്റെ മീശ നല്ലവണ്ണം വെട്ടിയൊതുക്കി ചിന്തേരിട്ടുതന്നു. മീശ സംരക്ഷിക്കുന്നതിനായി ഗുരുവെനിക്ക്‌ ഒരു കത്രികയും ചീപ്പും കണ്ണാടിയും,പിന്നെ ഇടമറുകിന്റെ യുക്തിവാദ ലേഖനങ്ങളുടെ ഒരു കോപ്പിയും തന്ന് പടിയടച്ച്‌ പിണ്ഡം വെച്ചു

അതില്‍പിന്നീടാണെന്റെ സ്വഭാവം ഉജാലയുടെ വെണ്മപോലെ വെട്ടിത്തിളങ്ങാന്‍ തുടങ്ങിയത്‌. ഗുരുവിന്റെയുപദേശങ്ങളില്‍ എന്റെമീശ തഴച്ചുവളരാന്‍ തുടങ്ങി.ഞാനതിനു ചീപ്പും,കത്രികയും, യുക്തിവാദവുംകൊണ്ട്‌ ധാരകോരി. മീശവെട്ടുകാരുടെ വിളറിപിടിച്ച നോട്ടങ്ങളില്‍നിന്ന് എന്റെ കൂട്ടുകാരെന്നെരക്ഷപ്പെടുത്തികൊണ്ടിരുന്നു.വളരെപ്പെട്ടന്നു തന്നെ മീശയുടെകാര്യത്തില്‍ ഞാനെന്റെ കുടുംബത്തിലെ എല്ലാവരേയും കടത്തിവെട്ടി അടുക്കിക്കൊണ്ടിരുന്നു.എന്റെ അച്ഛന്‍പൊന്നുതമ്പുരാന്‍ തിരുമനസ്സുപോലും എന്റെമുന്നില്‍ മീശവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍, ഇനിയെന്താണൊരുകുറവെനിക്കെന്നു ഞാന്‍ തലങ്ങുംവിലങ്ങും വണ്ടിയോടിച്ചു നോക്കി, ഫലം നിരാശയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ്‌ എന്റെ മീശ സ്ഥലവാസികളുടെ ഉറക്കംകെടുത്തുന്ന കാര്യം ഏതോ തല്‍പരകക്ഷികള്‍ ഗുരുവിന്റെയടുക്കലുണര്‍ത്തിച്ചു പട്ടുംവളയും വാങ്ങി സ്ഥലംവിട്ടത്‌.ഗുരു കമാണ്ടലോയും,രുദ്രാക്ഷിയും പുത്രകളത്രാദികളാറുപേരുമായി പാഞ്ഞുപറിച്ചെത്തി പോരുവിളിച്ചു തമ്പടിച്ചു.മന്ത്രിപുംഗവനെത്തി പോരുവിവരം ചെണ്ടകൊട്ടി നാടുംനാട്ടുകാരെയുമിളക്കി, നാണംകെടുത്തി മടങ്ങിപ്പോയി ഞാന്‍ ഗുരുവിനെ തോല്‍പ്പിക്കാനുറക്കമൊഴിഞ്ഞിരുന്ന് മീശപിരിച്ചു.

പിറ്റേന്നുനേരംവെളുത്തുവെളുത്തു വല്ലാതെ വിളറിത്തുടങ്ങിയപ്പോള്‍ പോരുകാണാനെല്ലാവരും തടിച്ചുമെലിഞ്ഞുകൂടി. ഞാനും ഗുരുവും തപ്പടിച്ചു തുടക്കടിച്ചു ഇടംവലംതിരിഞ്ഞു റെഡി വണ്‍, ടൂ,ത്രീ പറഞ്ഞു പേടിച്ചുമാറിനിന്നു. ഗുരുവിന്റെ കണ്ണില്‍നോക്കാന്‍ എനിക്ക്‌ പേടിയായിരുന്നു. എന്റെമീശ പിരിക്കാന്‍പോലും മറന്നു ഞാന്‍ നില്‍ക്കവെ, എവിടെനിന്നോ ഒരു ധൈര്യം (എന്റെ ജന്മവാസനയാകണം)എന്റെതുട വഴിമുകളിലേക്കിഴഞ്ഞുകയറിപ്പോകുന്നത്‌ ഞാന്‍കയ്യും കെട്ടി നോക്കിനിന്നു.മുഴുവന്‍ ശക്തിയുമാവാഹിച്ച്‌,ഉണങ്ങിവീഴാറായ ഗുരുവിന്റെ മുഖത്തേക്ക്‌ ഞാനൊരാട്ട്‌ വെച്ചുകൊടുത്തു .

ശേഷം കഥാന്ത്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌പ്രകാരം വായ്‌നാറ്റം സഹിക്കാന്‍ വയ്യാതെയാണത്രെ ഗുരുമരണമടഞ്ഞത്‌!!. പിന്നീടൊരു ശുഭദിനത്തില്‍ ഗുരുവിന്റെ കബറിടത്തില്‍ അഞ്ചാറുപിടി മണ്ണുവാരിയിട്ട്‌ ദര്‍ബാര്‍ രാഗത്തില്‍ പത്തുതെറിയും വിളിച്ചു,ഊരുതെണ്ടാതെ ഞാന്‍ നടുവിട്ടുപോയി.ഇപ്പോള്‍ വീരസ്മരണനിലനിര്‍ത്താന്‍ ഖബറിടത്തിന്റെ ഛായാചിത്രംകഴുത്തില്‍ തൂക്കി ഏകാധിപതിയായ്‌ സസുഖം നാടുവാഴുന്നു. ശുഭം.!!